കോൽക്കത്ത: ഐപിഎൽ 2026 സീസണിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാൻ പുറത്ത്. ബിസിസിഐ നിർദേശ പ്രകാരം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ ടീം സ്ക്വാഡിൽനിന്ന് പുറത്താക്കിയതായി ഇന്നലെ അറിയിച്ചു. 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശിൽനിന്നുള്ള ഏക താരമായിരുന്നു മുസ്താഫിസുർ റഹ്മാൻ.
അതേസമയം, കോൽക്കത്തയ്ക്ക് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള അനുവാദം ബിസിസിഐ നൽകി. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തിലെ വിള്ളലിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ ഹിന്ദു മതവിശ്വാസികൾക്കു നേരെ നടക്കുന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും റിപ്പോർട്ടുണ്ട്.
ദുബായിൽ നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച് 9.20 കോടി രൂപയ്ക്കാണ് 30കാരനായ ഇടംകയ്യൻ പേസറെ കോൽക്കത്ത സ്വന്തമാക്കിയത്. പുതിയൊരു ആക്രമണോത്സുക ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഒരുക്കാനുള്ള കോൽക്കത്തയുടെ ശ്രമങ്ങൾക്ക് തിരിച്ചടികൂടിയാണ് നടപടി.
ആകാശ് ദീപ്, ശ്രീലങ്കയുടെ മതീഷ പതിരണ, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീൻ തുടങ്ങിയവരാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്റിലുള്ള പ്രധാന താരങ്ങൾ. കാമറൂണ്‍ ഗ്രീനെയും മതീഷ് പതിരണയെയും വന്പൻ തുക നൽകിയാണ് കോൽക്കത്ത തന്ത്രം നടപ്പാക്കാൻ ടീമിലെത്തിച്ചത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾക്കുവേണ്ടിയാണ് മുസ്താഫിസുർ മുൻ സീസണുകളിൽ കളിച്ചത്. 2016 ഐപിഎൽ സീസണിൽ അരങ്ങേറിയ താരം ഇതുവരെ 60 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകൾ നേടിയിട്ടുണ്ട്.